Monday 26 April 2010

"നഷ്ട വസന്തം "(മൂന്നാം ഭാഗം )

ചേച്ചിയെ ഇങ്ങനെ വേലക്കാരിയെ പോലെ ദ്രോഹിക്കരുതെന്നും അവര്‍ നമ്മുടെ ഒരെയൊരു സഹോദരിയണെന്നും പലപ്രാവശ്യം കുഞ്ഞമ്മാവന്‍ വല്യമ്മവനെ ഓര്‍മ്മപ്പെടുത്തി . ഇതിന്റെ പേരില്‍ ഒരവസരത്തില്‍ അമ്മാവന്മാര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ വരെ ഉണ്ടായി . കുഞ്ഞമ്മാവന്‍ ആ ഗ്രാമപ്രദേശത്തെ പ്രൈമറിസ്കൂള്‍ അധ്യപകനായിരുന്നു . എനിക്കും അമ്മയ്ക്കും വേണ്ടതിനൊക്കെ ചിലവിട്ടിരുന്നത് കുഞ്ഞമ്മവനയിരുന്നു .എനിക്ക് ആറുവയസ്സു തികഞ്ഞപ്പോള്‍ കുഞ്ഞമ്മാവന്റെ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു.

വല്യമ്മാവന്റെ മക്കള്‍ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ....കാലത്തും വൈകുന്നേരവും അവര്‍ സൈക്കിള്‍റിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ ...,ഞാന്‍ കുഞ്ഞമ്മാവന്റെ കൈപിടിച്ചു പുസ്തകസഞ്ചി തോളില്‍ തൂക്കി സ്കൂളില്‍ പോകുമായിരുന്നു . ദേവി ചേച്ചിക്കും, രഘുചെട്ടനും,ഗീതയ്ക്കും ടീച്ചറെ വീട്ടില്‍ വരുത്തി ട്ട്യൂഷന്‍ കൊടുത്തിരുന്നു . എനിക്ക് അന്നന്നെടുക്കുന്ന പാഠങ്ങള്‍ കുഞ്ഞമ്മാവന്റെ സഹായത്തോടെ ഞാന്‍ പഠിച്ചു ....ഓരോക്ലാസ്സിലും നല്ല മാര്‍ക്ക് വാങ്ങി ജയിച്ചിരുന്നു ... എഴാം ക്ലാസ്സില്‍നിന്നും പാസ്സായപ്പോള്‍ എന്നെ ഹൈസ്കൂളിലേക്ക് മാറ്റി ചേര്‍ത്തു .പിന്നീടുള്ള സ്കൂള്‍ യാത്ര തനിച്ചായി...ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ക്രമേണ അത് ശീലമായി...

പുലര്‍കാലേ എഴുന്നേറ്റു പഠിക്കുക എന്റെ ശീലമായിരുന്നു .പഠിത്തം കഴിഞ്ഞാല്‍ അടുക്കള ജോലിയില്‍ അമ്മയെ സഹായിക്കും .....കുറച്ചു ദിവസങ്ങളായി അമ്മ തീരെ അവശയായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ അമ്മയിലൊരു അറുപതിന്റെ വാര്‍ദ്ധക്യം കാണപ്പെട്ടു ....അമ്മ ഒന്നിനും ആരോടും ആവശ്യപ്പെടുകയോ പരതിപ്പെടുകയോ ചെയ്യുമായിരുന്നില്ല..... എല്ലാം സഹിക്കേണ്ടവളാണെന്ന ധാരണയില്‍ കഴിഞ്ഞു പോന്നു ...ആരെയും കാത്തുനില്‍ക്കാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി....

ജൂണ്‍ അഞ്ച് !!!അത് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം ആയിരുന്നു .ഒന്‍പതാം ക്ലാസ്സിലേക്ക് പാസ്സായതിന്റെ സന്തോഷത്തോടെയാണ് അന്നും ഞാന്‍ സ്കൂളില്‍ പോയത്. ഉച്ചയ്ക്ക് ഏതാണ്ട് രണ്ടുമണിയായപ്പോള്‍ കുഞ്ഞമ്മാവന്‍ സ്കൂളിലേക്ക് വന്നു. ക്ലാസ്സ്‌ ടീച്ചറോട്‌ എന്തോ സംസാരിക്കുന്നതായി കണ്ടു. ...പിന്നീട് എന്നോട് പറഞ്ഞു ....".മോളെ ചേച്ചിക്ക് നല്ല സുഖമില്ല, വേഗം വരൂ" . എനിക്കൊന്നും മനസ്സിലായില്ല ....കൂട്ടുകാരികള്‍ പുസ്തകമെല്ലാം ബാഗില്‍ അടുക്കിവെക്കാന്‍ സഹായിച്ചു .ഞാന്‍ വേഗം അമ്മാവന്റെ പിന്നാലെ പോന്നു ....മനസ്സ് നിറയെ അമ്മയെപറ്റിയുള്ള ചിന്തയായിരുന്നു .എന്തു പറ്റി എന്റെ അമ്മയ്ക്ക് ? വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നു ....വല്യമ്മാവന്‍ വരാന്തയിലെ ചാരുകസേരയില്‍ തലയും കുമ്പിട്ടിരിക്കുന്നു. എനിക്ക് തോന്നി അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് .എന്റെ തലയില്‍ എന്തൊക്കെയോ പായുന്നത് പോലുള്ളവസ്ഥ ....വിറയല്‍ ബാധിച്ച കാലുകളോടെ ആളുകളെ വകഞ്ഞു മാറ്റി അകത്തേക്ക് ഓടി ...............

അകത്തളത്തില്‍ ഒരു പായയില്‍ വെള്ളവിരിച്ച് തന്റെ എല്ലാമായ അമ്മയെ കിടത്തിയിരിക്കുന്നു . അരികത്ത് നിലവിളക്കും എരിയുന്ന ചന്ദനത്തിരിയും ....ചുറ്റും ബന്ധുക്കളും ,നാട്ടുകാരും മറ്റും കൂടിയിരിക്കുന്നു .അധികനേരം നോക്കിനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ അമ്മയുടെ നിശ്ചലമായ ശരീരത്തില്‍ വീണു പൊട്ടിക്കരഞ്ഞതു മാത്രം ഓര്‍മ്മയുണ്ട് .....അങ്ങിനെ എന്നില്‍നിന്നും എന്റെ അമ്മയെയും വിധിയടര്‍ത്തിയെടുത്തു . പിന്നീ ടു എനിക്കേകാശ്രയം കുഞ്ഞമ്മാവന്‍ മാത്രമായി ...

വീട്ടില്‍ അമ്മ ചെയ്തിരുന്ന ജോലികള്‍ മുഴുവനും ഞാന്‍ ചെയ്തുതീര്‍ക്കണമായിരുന്നു .എന്നാലും അമ്മായി ശകാരങ്ങളും ശാപവാക്കുകളും ചൊരിഞ്ഞു കൊണ്ടിരുന്നു ....ഞാന്‍ അര്‍ദ്ധരാത്രിയിലും ഉറക്കമിളച്ചു പഠിച്ചു എസ്സ് എസ്സ് എല്‍ സി ക്ക് ക്ലാസ്സോട് കൂടി പാസ്സായി .  ഇനിയും തുടര്‍ന്നു പഠിപ്പിക്കേണ്ടെന്ന് അമ്മായി കുഞ്ഞമ്മാവനോട് ശഠിച്ചു . എന്നാല്‍ അമ്മാവാന്‍ അത് വകവയ്ക്കാതെ പട്ടണത്തില്‍ ഗീത പഠിക്കുന്ന കോളേജില്‍ ചേര്‍ത്തു .ഇതിനിടെ ദേവിചേച്ചി ഡിഗ്രി കഴിഞ്ഞു ...വെക്കേഷനില്‍ അവരുടെ  വിവാഹം കഴിഞ്ഞു. ..രഘു ചേട്ടന്‍ പഠിത്തത്തില്‍ വളരെ പിന്നിലായിരുന്നു .എസ്സ് എസ്സ് എല്‍ സിക്ക് തോറ്റു . കൂടെ പഠിച്ചിരുന്ന
കൂട്ടുകാരനോടൊത്ത്‌ നാട് വിട്ടു ...പലയിടത്തും അന്വേഷിച്ചുവെങ്കിലും ഒരു വിവരവും കിട്ടിയില്ല .

ഞാനും ഗീതയും ഒരുമിച്ചായിരുന്നു കോളേജില്‍ പോയിരുന്നത് ഗീതാ പ്രീ ഡിഗ്രി സെക്കന്റ്‌ ഇയറും
ഞാന്‍ ഫസ്റ്റ് ഇയറും .എനിക്ക് ക്ലാസ്സില്‍ അധികം കൂട്ടുകരുണ്ടായിരുന്നില്ല .എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ലേഖയായിരുന്നു .ഞാന്‍ പിന്നീടാണ്‌ അറിഞ്ഞത് മലയാളം പ്രൊഫസര്‍ രാജശേഘര്‍ സാറിന്റെ മകളാണ് ലേഖയെന്ന്. ലേഖ നല്ലൊരു ഹൃദയത്തിന്റെ ഉടമയായിരുന്നു .അവളില്‍ നല്ലൊരു സഹോദരിയെ കണ്ടെത്തി .തന്റെ മന:പ്രയസങ്ങളെല്ലാം ലേഖയോടു തുറന്നു പറയുമായിരുന്നു ....അതെ കോളേജില്‍ സെക്കന്റ്‌ ഡി സി ക്ക് പഠിക്കുന്ന മുരളി ലേഖയുടെ ഒരേയൊരു സഹോദരനാണ്‌. "ഒരു ദുഖപുത്രിയുടെ പരിവേഷമണിഞ്ഞു തന്റെ സഹോദരിയുടെ കൂടെ കാണാറുള്ള ശാലീന സുന്ദരിയായ  ലതികയോട് മുരളിക്ക് മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടൂ .. .സഹോദരിയില്‍  കൂടി  അവളുടെജീവിതദു:ഖം   മുരളി മ:നസ്സിലാക്കിയിരുന്നു .അങ്ങനെ ആ ദുഖപുത്രിയുടെ നിഴലാകാന്‍ അയാള്‍ ആഗ്രഹിച്ചു .".കൂട്ടുകാരിയുടെ ചേട്ടനെന്ന നിലയില്‍ ഞാന്‍ മുരളിയോടു അത്യാവശ്യം സംസാരിക്കുമായിരുന്നു .ക്രമേണ ഞങ്ങളുടെ സംസാര  ഗതി മറ്റൊരു ദിശയിലേക്ക്
നീങ്ങിക്കൊണ്ടിരുന്നു , .......ഞങ്ങള്‍ പലകാര്യങ്ങളും സംസാരിച്ചു . ഒത്തിരി വാഗ്ദാനങ്ങളും കൈമാറി ....അങ്ങനെ കാലം പടക്കുതിരയെ പോലെ കുതിച്ചു കൊണ്ടേയിരുന്നു ....

മുരളി ഡിഗ്രി കഴിഞ്ഞു ...പട്ടണത്തിലെ ഒരു ബാങ്കില്‍ അയാള്‍ക്ക് ഒരു ജോലി കിട്ടി .ഗീത ഫൈനല്‍ ഡി സിക്കും ഞാനും ലേഖയും സെക്കന്റ്‌ ഡി സിക്കും പഠനം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ ഞാനുംമുരളിയും പിരിഞ്ഞിരിക്കാന്‍ വയ്യാത്ത വിധം അടുത്തു . ..ഞങ്ങളെന്നും കണ്ടുമുട്ടുമായിരുന്നു ....ലേഖ എന്നെ അവളുടെ ചേട്ടത്തിയമ്മയായി മനസ്സാ അംഗീകരിച്ചു. എന്റെ ഡിഗ്രി കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ....പ്രൊഫസര്‍ സാറും ഭാര്യയും എതാണ്ട് എല്ലാ വിവരവും ലേഖ മുഖേന അറിഞ്ഞിരുന്നു. അവര്‍ക്കും എതിര്‍പ്പൊന്നുമില്ല .എന്നെ വല്യ ഇഷ്ടായി രുന്നു ...

ഞങ്ങളുടെ നീക്കങ്ങളൊക്കെ അസൂയയോടെ ഒരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു ...അത് മറ്റാരുമായിരുന്നില്ല  ഗീത തന്നെ . അവള്‍ എല്ലാ കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അമ്മാവിയുടെ ചെവിയിലെത്തിച്ചു....അത്‌ ഒരു വലിയ ബോംബ്സ്ഫോടനം ആയിരുന്നു . അമ്മാവനും അമ്മാവിയും ഉറഞ്ഞുതുള്ളി.....

തുടരും ......

Saturday 24 April 2010

" നഷ്ട്ട വസന്തം ' (ഭാഗം രണ്ട് )

             ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മകള്‍ , അവളെ പടിപ്പുരയ്ക്കകത്ത് കയറ്റില്ലെന്ന് ശഠിച്ച അമ്മാവന്‍ ... ഇന്നു അതെല്ലാം വെറും പൊയ്‌വാക്കുകള്‍. കാലത്തിന്റെ ഒഴുക്കില്‍ എല്ലാം തിരുത്തപെട്ടിരിക്കുന്നു.

അമ്മാവന്‍ അസുഖത്തിന്റെ കാര്യമൊക്കെ വിസ്മരിച്ച് ഒരു യുവാവിന്റെ പ്രസരിപ്പോടെ മകളോടും മരുമകനോടും ഡല്‍ഹിയിലെ വിശേഷങ്ങള്‍ അന്വേഷിക്കുന്നു....മണിക്കുട്ടനെ ലാളിക്കുന്നു, മണിക്കുട്ടന്റെ കുസൃതിത്തരങ്ങള്‍ പറഞ്ഞു എല്ലാവരും പൊട്ടിച്ചിരിക്കുന്നു . ...കൂട്ടത്തില്‍ മുരളിയുടെ ചിരിയ്ക്ക്‌ ഒരു kattaarayude മൂര്‍ച്ചയുണ്ടെന്ന് ലതികയ്ക്ക് തോന്നി . അതിന്റെ മുനതട്ടി തന്റെ ഹൃദയരക്തം ചീറ്റിതെറിക്കാത്തതെന്തേ ? അവള്‍ക്കു ഉത്തരം കണ്ടെത്താന്‍ വിഷമമുണ്ടായില്ല .... തനിക്ക്‌ ഹൃദയമെന്നൊന്നുണ്ടോ ? അത് എത്രയോമുന്നെ അപമൃത്യുവിനു ഇരയായിരിക്കുന്നു . മൂന്നുവര്‍ഷം കടന്നുപോയത്‌ എത്രപെട്ടന്നാണ്.

ലതിക തന്റെ ഭൂതകാലത്തെ കുറിച്ചോര്‍ത്തു."അച്ഛനെ കണ്ടതായി ഓര്‍ക്കുന്നില്ല. എല്ലാം അമ്മ പറഞ്ഞുതന്ന അറിവേയുള്ളൂ . അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു. ഇന്ത്യാപക്കിസ്ഥാന്‍ യുദ്ധത്തില്‍ അതിര്‍ത്തിയില്‍വച്ച് ഒരു പാക്കിസ്ഥാന്‍ ചാരന്റെ വെടിയേറ്റ് വീരമൃത്യുവരിച്ചു . അന്ന് എനിക്ക് ഒരുവയസ്സു തികഞ്ഞിരുന്നില്ലത്രേ "
.
അച്ഛന്റെ മരണത്തോടെ അമ്മയ്ക്ക് ഭര്‍തൃവീട്ടില്‍ അധികനാള്‍ താമസിക്കാന്‍സാധിക്കാതെ വന്നു .ഒരുവശത്ത് അച്ഛന്റെവേര്‍പാടിലുള്ള ദു:ഖവും മറുവശത്ത് അമ്മായിമ്മയുടെയുംനാത്തൂന്റെയും കുത്തുവാക്കുകളും അമ്മയെ വളരെയേറെ വേദനിപ്പിച്ചു. അങ്ങനെ വെറും നാലുകൊല്ലത്തെ ദാമ്പത്യ ജീവിതത്തിന്റെ അന്ത്യത്തില്‍ കേവലം ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങി ശപിക്കപ്പെട്ടവളായി. സ്വന്തം കൈമുതലെന്നു പറയാന്‍ കുറെ ദു:ഖങ്ങളും , തന്റെ കൈക്കുഞ്ഞുമായി സ്വന്തമെന്നു പറയാന്‍ അര്‍ഹതയില്ലാത്ത ഈ തറവാട്ടില്‍ തിരിച്ചെത്തി .

 തറവാട്ടില്‍ വല്യമ്മാവനും അമ്മാവിയും അവരുടെ മക്കളായ ദേവി ചേച്ചി , രഘു ചേട്ടന്‍ ,ഗീത, പിന്നെ കുഞ്ഞമ്മാവനുമാണ് താമസിച്ചിരുന്നത് . കുഞ്ഞമ്മാവാന്‍ വിവാഹം കഴിച്ചിരുന്നില്ല .താനിഷ്ട പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ തറവാട്ടുമഹിമ നഷ്ട പ്പെടുമെന്ന ...തറവാട്ടിലെ മൂത്ത കാരണവരായ വലിയമ്മാവന്റെ ശാസനയാണത്രേ , കുഞ്ഞമ്മാവനെ ഒറ്റയാനായി ജീവിക്കാന്‍ പ്രേരിപ്പിച്ചത് ...അക്കാലത്ത് മൂത്തവരുടെ വാക്കിന്  എതിര്‍ വാക്കില്ലാ എന്നതാണല്ലോ രീതി .
 അമ്മയുടെ തിരിച്ചുവരവ്‌  അമ്മാവിക്കിഷ്ട്ടപെട്ടില്ലത്രേ....അവര്‍ അമ്മയ്ക്ക് ഒരു സ്ഥാനമാനങ്ങളും നല്‍കിയില്ല . വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടു പകരം അമ്മയെക്കൊണ്ട് രാപ്പകല്‍ ജോലി ചെയ്യിച്ചു ..... അമ്മയെല്ലാം തന്റെ പോന്നുമോള്‍ക്കുവേണ്ടി സഹിച്ചു ... രാത്രികാലങ്ങളില്‍ അമ്മയെന്നെ കെട്ടിപിടിച്ചു തേങ്ങിക്കരയുമായിരുന്നു..... അമ്മയുടെ കണ്ണീരിന്റെ ചൂടുപറ്റിയാണ് ഞാന്‍ ഉറങ്ങിയിരുന്നത് . അമ്മയ്ക്കും എനിക്കും ആശ്വാസം പകരാന്‍ ആ തറവാട്ടില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കുഞ്ഞമ്മാവനായിരുന്നു.

തുടരും..........

Thursday 22 April 2010

"നഷ്ട വസന്തം (തുടര്‍കഥ)" ഭാഗം ഒന്ന് .

     
        സന്ധ്യാനേരത്ത് തുളസിത്തറയില്‍ വിളക്ക് കൊളുത്തി ഭക്തിപാരവശ്യത്തോടെ കൈകള്‍ കൂപ്പി നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാലൊച്ചകേട്ടു തിരിഞ്ഞു നോക്കിയ ലതിക , ഇനി ഒരിക്കലും കണ്ടുമുട്ടരുതെയെന്നു ആരെക്കുറിച്ച് കരുതിയിരുന്നുവോ അയാള്‍ ഭൂമിയില്‍ പൊട്ടിമുളച്ചത് പോലെ നില്‍ക്കുന്നകാഴ്ച കണ്ട്‌ , കൂടെ തന്റെ അമ്മാവന്റെ മകളായ ഗീതയും , എന്താണ് സംഭാവിച്ചതെന്നറിയാതെ നില്‍ക്കുമ്പോള്‍ ....മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ എല്ലാമായിരുന്ന മുരളിയുടെ പരിഹാസ്യമായ ചോദ്യം കേട്ടു "എന്താ ലതികെ അറിയുമോ ?എന്റെ പേര് മുരളി ഇതു എന്റെ വാമഭാഗം അതായതു മിസ്സിസ് മുരളി .ഇവളുടെ പേര് ഗീത ,ഇതു ഞങ്ങളുടെ മണിക്കുട്ടന്‍ .കണ്ടുമുട്ടുമെന്ന് കരുതിയില്ല ,അല്ലെ ? നീ എന്നോട് കാട്ടിയ ചതിക്ക് ഞാന്‍ എങ്ങനെ പകരം വീട്ടിയെന്നു ഊഹിക്കാമല്ലോ .നിഷ്കളങ്കമായ സ്നേഹം നല്‍കിയതിനു കീഴ്ജാതിയുടെ പേരില്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്താല്‍ നീ ചവിട്ടിമെതിച്ച്‌ തരിശുഭൂമിയാക്കിയതു എന്റെ ഹൃദയമാണ് . താഴ്ന്ന ജാതിക്കാരനെ സ്വീകരിച്ചാല്‍ നായര്‍ സമുദായത്തില്‍ നിന്നും നിനക്ക് ഭ്രഷ്ട് കല്പിക്കുമെന്നു ഭയന്ന് കറിയിലെ കറിവേപ്പില പോലെ നിന്റെ ഹൃദയത്തില്‍ നിന്നും നീ എന്നെ വലിച്ചു പുറത്തെറിഞ്ഞു അവിടം ശുദ്ധീകരിച്ചു.നീ എന്തിന്റെ പേരില്‍ ,ആരെഭയന്ന്‌ എന്നെ തഴഞ്ഞുവോ അദ്ദേഹത്തിന്റെ അരുമമകളുടെ ഭര്‍ത്താവായി,മരുമകനായി കൊണ്ടാണ് ഇന്ന് ഞാന്‍ കയറി വന്നിരിക്കുന്നത്. അതും നിന്റെ അമ്മാവന് മകളെയും പേരകുട്ടിയെയും കാണാനുളള അതിയായ ആഗ്രഹം അറിയിച്ചതിനാല്‍ അദ്ദേഹം കണ്ണടക്കുന്നതിനു മുന്നേ ആ ആഗ്രഹം സാധിപ്പിച്ചേക്കാമെന്നു കരുതി .കൂട്ടത്തില്‍ നിന്നേയും ഒന്നു നേരിടാമെന്ന പ്രതികാരചിന്ത എന്റെ യാത്രയുടെ വേഗത കൂട്ടി . എന്നെയും ഗീതയെയും ഒരുമിച്ചു കാണുമെന്ന് നീ ഒരിക്കലും കരുതിയിരിക്കില്ല അല്ലെ ?"അയാള്‍ കൂടുതല്‍ വാചാലനാവുന്നത് കേട്ടുനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ അവന്റെ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലാതെ ലതിക വിറയ്ക്കുന്ന കാലുകളോടെ വേച്ചുവേച്ച് അകത്തളത്തില്‍ എത്തി .അവള്‍ക്ക് കാലും ശരീരവും ഒരുപോലെ തളരുന്നുണ്ടായിരുന്നു.വീണ്‌പോകും എന്നുഭയന്നു ചുമരില്‍ പിടിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയായ ചായിപ്പില്‍ കയറി കതകു ഓടാമ്പലിട്ടു . തന്റെ കിടപ്പിടമായ തഴപ്പായയിലേക്ക് വീണു ..മതിവരുവോളം പൊട്ടിക്കരഞ്ഞു ...മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞപ്പോള്‍ അവള്‍ കാതോര്‍ത്തു കിടന്നു .അമ്മാവന്റെ മുറിയില്‍നിന്നും പുറത്തേക്കു ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങള്‍.....അമ്മാവന്റെയും അമ്മവിയുടെയും വാര്‍ദ്ധക്യത്തില്‍ വീണ്ടും വസന്തം പൊട്ടിവിരിഞ്ഞിരിക്കുന്നു...

ഈ കഥ ഇവിടെ അവസാനിക്കുന്നില്ല,തുടരും .................................

"മുപ്പതിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ നമ്മുടെ സമൂഹത്തില്‍ ‍ജാതിയുടെ പേരില്‍ ഐത്തങ്ങളും അനാചാരങ്ങളും നിലനിന്നു പോന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഇതിനെതിരെ അന്ന് എന്റെ മനസ്സില്‍ തോന്നി കുറിച്ചിട്ട ഒരു കഥാവിഷ്ക്കാരമാണ് ഇ കഥ . എഴുതിവച്ച പുസ്തകം കൈമോശം വന്നതിനാല്‍ ഇത്രയും താമസിച്ചു .എങ്കിലും കാലപ്പഴക്കം വന്ന സാധനങ്ങള്‍ ഒഴിവക്കാനായി തിരച്ചില്‍ നടത്തുന്നടിനിടയില്‍ ആ പുസ്തകം എനിക്ക് തിരിച്ചുകിട്ടി .അത് ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു .(ഇപ്പോള്‍ കാലവും മാറി ഐത്ത അനാചാരങ്ങളും മാറി .ഇന്ന് "ജാതി മത മൈത്രി "നമ്മളില്‍ പുതു സംസ്കാരം വളര്‍ത്തിയിരിക്കുന്നു .. " )

Saturday 17 April 2010

"മക്കളേ " .....

നമ്മള്‍ എത്രയോ ജന്മം പലരൂപങ്ങളും ഭാവങ്ങളും കൈക്കൊണ്ടശേഷമാണ് നമുക്ക് അമൂല്യമായ മനുഷ്യ ജന്മം കൈവരുന്നത് എന്നാണു വിദ്വാന്മാര്‍ വെളിപ്പെടുത്തുന്നത് ..അങ്ങിനെയുള്ള മനുഷ്യജന്മം മറ്റുള്ളവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് മുന്നില്‍ ബലിയാടാവാതെ ,പാഴാക്കികളയാതെ (ഇത്തിരി വിഷത്തുള്ളികളിലോ ,ഒരുകഷണം കയര്‍ തുമ്പിലോ,സാരി തുണ്ടിലോ ,കിണറിലോ ...അവസാനിക്കേണ്ടതല്ല ആ അമൂല്യ ജന്മം .) തനിക്ക് ഈ അപൂര്‍വ്വജന്മം നല്‍കിയ അച്ഛനും അമ്മയ്ക്കും സന്തോഷവും ,സമധാനവും
ആ കുഞ്ഞിലൂടെയാണ് ലഭിക്കേണ്ടത് ....അത് തല്ലിക്കെടുത്തരുതേ....അവര്‍ക്ക് ദുഃഖം നല്‍കരുതേ ....